സൂര്യ നിലാവ്
Soorya Nilavu | Author : Smitha
ജനാലയിലൂടെ വെയിൽ വന്ന് മുഖത്ത് തട്ടിയപ്പോഴാണ് ജെന്നിഫർ കണ്ണുകൾ തുറന്നത് .
ആദ്യം അവൾക്കൊന്നും മനസ്സിലായില്ല. കോട്ടുവായിട്ട്, കണ്ണുകൾ തിരുമ്മി, അവളെല്ലാം ഓർക്കാൻ ശ്രമിച്ചു.
യെസ്…
അവൾ സ്വയം പറഞ്ഞു. ഇന്നലെ രണ്ട് മണിക്കൂറാണ് ഹോസ്‌പിറ്റലിൽ നിന്നും ഇറങ്ങിയത്. എങ്ങനയേയും വീടെത്തണമെന്ന് വിചാരിച്ച് പാർക്കിങ് ഏരിയയിലേക്ക് നടന്നപ്പോൾ അതുവരെ അക്ഷമയോടെ കാത്തിരുന്ന മാധ്യമപ്പട തന്നെ പൊതിഞ്ഞു വളഞ്ഞു.
ഉള്ളിലെ ദേഷ്യമടക്കി, അവരുടെ ചോദ്യങ്ങൾക്ക് പരമാവധി സൗഹൃദ ഭാവം മുഖത്ത് വരുത്തി ഉത്തരം പറഞ്ഞു.
എങ്ങനെയും വീടെത്തി, പെട്ടെന്നൊരു കുളി കഴിഞ്ഞ്, ഷിവാസ് റീഗലിൻറ്റെ രണ്ട് ലാർജ് കഴിച്ച് പെട്ടെന്ന് കിടക്കയിലേക്ക് മറിയുകയായിരുന്നു.
അവളുടെ കണ്ണുകൾ ചുവരിലേക്ക് നീണ്ടു. ഒൻപത് മണി. അതിനര്‍ത്ഥം താന്‍ ബോധം കെട്ടുറങ്ങിയെന്നാണ്. നല്ല കാര്യം.
കൈകൾ വിടർത്തി സ്ട്രെച്ച് ചെയ്ത് തലമുടി മാടിയൊതുക്കി അവൾ പുറത്തേക്ക് നോക്കി.
പുറത്ത് പനിനീർപ്പൂക്കൾക്കും ഡാലിയയ്ക്കും മേൽ വെയിലും കാറ്റും നൃത്തം ചെയ്യുന്നു.
അതിനുമപ്പുറം ക്രേപ്പ് മിർട്ടിലും റെഡ് ബെഡ്ഡും ജാപ്പനീസ് മേപ്പിലും പഗോഡാ ഡോഗ് വുഡ്ഡും കാറ്റിൽ ഇളകുന്നു. അതിനു മേൽ കറുപ്പും സ്വർണ്ണ നിറവും കലർന്ന പ്ലെയിന്‍ ടൈഗർ ചിത്രശലഭങ്ങൾ ഉയർന്നു താഴുന്നു.
പെട്ടെന്നാണ് ഇതുവരെ കാണാത്ത മറ്റൊരു തരം ചിത്രശലഭങ്ങളെ അവള്‍ കണ്ടത്. കറുപ്പും വെളുപ്പും ഇടകലർന്ന ആ ചിത്രശലഭം ഏതാണ്? സുവോളജി ക്ലാസ്സിൽ ഏറ്റവും ശ്രദ്ധയോടെയിരിക്കുന്ന കുട്ടി എന്നല്ലേ പ്രൊഫെസ്സർ രാം പ്രസാദ് എന്ന് തന്നെക്കുറിച്ച് പറഞ്ഞത്? എന്നിട്ടും തനിക്ക് ആ ചിത്രശലഭത്തെ തിരിച്ചറിയാൻ കഴിയുന്നില്ലന്നോ?
ഒ!
പെട്ടന്നവള്‍ക്ക് ഓര്‍മ്മ വന്നു.
കോമൺ മോർമോൺ…
അവള്‍ അതിന്‍റെ ശാസ്ത്രീയ നാമം ഓർക്കാൻ ശ്രമിച്ചു.