ഇപ്പോൾ ഹോസ്പിറ്റലിലും.
മാധവനെ കാര്യങ്ങൾ ധരിപ്പിച്ചത് കമാലാണ്.പക്ഷെ മറ്റുള്ളവരെ എങ്ങനെ അറിയിക്കും എന്ന് കരുതിനിന്ന മാധവനെ കടത്തിവെട്ടിക്കൊണ്ട് വാർത്ത വീണയുടെ ചെവിയിലെത്തിയത് കത്രീനയിലൂടെയും.
“സൂക്ഷിക്കണമവളെ.എന്തോ കരുതിത്തന്നെയാണവൾ.ഒരു പാളിച്ചയവളുടെ ഭാഗത്തു നിന്നും വന്നിട്ടുണ്ട്.അല്ലെങ്കിൽ ശംഭുവിനെ രുദ്ര രക്ഷിക്കാൻ ശ്രമിക്കില്ല.ശംഭുവിനെക്കൊണ്ട് അവൾക്കെന്തോ നേടാനുണ്ട്. അതാണ് കണ്ടെത്തേണ്ടതും തടയേണ്ടതും.”കമാൽ പറഞ്ഞു
“നീ ചെല്ല് കമാലെ.റപ്പായിയെ കാണ്.അവിടെയെന്ത് നടന്നു എന്ന് പറയാൻ അയാൾക്ക് കഴിയും.പിന്നെ ആ എസ് പിയെ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം.”
മാധവൻ നിർദ്ദേശിച്ചു.അടുത്ത ഉത്തരവാദിത്വം ലഭിച്ചതും കമാൽ അവിടെനിന്നുമിറങ്ങി.ഇപ്പോഴും മാധവൻ വിശ്വസിച്ചോരോന്നും ഏൽപ്പിക്കുന്നു എന്നത് കമാലിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
“നിനക്കിവിടെ എന്ത് കാര്യം.”
കമാൽ പോയതും മാധവൻ രുദ്രയുടെ അരികിലെത്തിയിട്ട് ചോദിച്ചു.
“വഴിയിൽ കിടന്ന ശംഭുവിനെ ഇവിടെയെത്തിച്ചത് ഞാനാണ്. അതിന്റെ അവകാശത്തിലാണ് നിക്കുന്നതും ”
“ഇനിയത്തിന്റെ ആവശ്യമില്ല.”
മാധവൻ പറഞ്ഞു.
“ഞാൻ ഹോസ്പിറ്റലിൽ തുടരുന്നത് നിങ്ങൾക്ക് തടയാൻ കഴിയില്ല.കാരണം ഇതൊരു പൊതു സ്ഥലമാണ്.ആർക്കും
ഇവിടെ തുടരാം.”രുദ്ര പറഞ്ഞു.
“അവനെയെങ്കിലും ഇവിടെ എത്തിച്ചു.നന്ദിയുണ്ടതിന്.അത് പക്ഷെ ഒന്നും കാണാതെയാവില്ല എന്നെനിക്കറിയാം.പക്ഷെ ഇപ്പൊ അവന്റെ ബന്ധുക്കളിവിടെയുണ്ട്”
“ആ പറഞ്ഞവരിൽ ഞാനും പെടും മിസ്റ്റർ മാധവൻ.”രുദ്രയും വിട്ടുകൊടുത്തില്ല.പക്ഷെ അത് മാധവൻ ശ്രദ്ധിച്ചില്ല,അല്ലെങ്കിൽ അതിന്റെയർത്ഥം പെട്ടെന്ന് കത്തിയില്ല മാധവന്.
“നീ ജയിച്ചുനിക്കുകയാണ്.അവൻ ഒഴുക്കിയ ചോരക്ക് കണക്ക് പറയേണ്ടിയും വരും.”മാധവൻ ശബ്ദം താഴ്ത്തി കടുപ്പിച്ചാണ് പറഞ്ഞത്.
“എന്റെ കണക്കൊന്നു പിഴച്ചു. അതുകൊണ്ട് മാത്രമാണ് ഇവിടെ.
അല്ലെങ്കിൽ വഴിയിൽ കിടന്ന് തീരട്ടെ എന്ന് കരുതാമായിരുന്നു. ഒരു നിമിഷം തോന്നിയ മനസ്സലിവ് അതാണ് അവനിപ്പോൾ അല്പം ജീവനോടെയെങ്കിലുമുള്ളത്.
അത് എപ്പോഴും പ്രതീക്ഷിക്കരുത്. പ്രതേകിച്ചും തന്റെ കാര്യത്തിൽ.”
മൂർച്ചയുള്ള വാക്കുകൾ കൊണ്ട് തന്നെ രുദ്ര മറുപടി നൽകി.
അവരുടെ തർക്കം മുറുകിയ നേരം വെയ്റ്റിങ് ഏരിയയിലുള്ള മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ട് രുദ്ര അവിടെനിന്നും സ്വയം
പിൻമാറിയപ്പോൾ ഒഴിഞ്ഞയൊരു കോണിലെ കസേരയിലൊന്നിൽ തളർന്നിരിക്കുകയായിരുന്നു സാവിത്രി.
*****
സുര കാവലിനുണ്ട് എങ്കിലും ഗായത്രിയാകെ പകച്ചിരിപ്പാണ്. വീണയുടെ ഭാവമാറ്റം അവളെ വല്ലാതെ ഉലച്ചുകളഞ്ഞു.
അതുമല്ല ഒന്നും മിണ്ടാതെ,സുര എതിർത്തിട്ടും കൂട്ടാക്കാതെ വീണ ചെട്ടിയാർക്കൊപ്പം പോയത് അവളെ ഭയപ്പെടുത്തിക്കളഞ്ഞു.
പതിവില്ലാത്തതാണ് പലതും നടക്കുന്നത് എന്നവളോർത്തു.