ഈ സമയം ഇന്നോവ തൊട്ടു പിന്നിൽ എത്തിയിരുന്നു. കാവ്യ റോഡിലെ ഡിവൈഡറിനിടയിൽ ഉണ്ടായിരുന്ന ഗ്യാപിലൂടെ വന്ന സ്പീഡിൽ യൂ ടേൺ അടിച്ചത് പെട്ടെന്നായിരുന്നു. അതേ സ്പീഡിൽ തന്നെ അവൾ ഇടത്തോട്ടു കിടന്ന സ്റ്റേഡിയം റോഡിലേക്കും കാർ തിരിച്ചു.
ഇന്നോവ ഓടിച്ചിരുന്നവൻ അവളിൽ നിന്നും അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. ഡിവൈഡറിലെ ഗ്യാപ് കഴിഞ്ഞിട്ടാണ് അവന് ഇന്നോവ ചവിട്ടി നിർത്താൻ പറ്റിയത്. ഇന്നോവ റിവേഴ്‌സ് എടുത്ത് വളച്ച് വരുമ്പോഴേക്കും കാവ്യ കുറച്ചധികം ദൂരം പിന്നിട്ടിരുന്നു.
രവി മാമന്റെ ഫോണിലേക്ക് കാൾ ചെയ്ത നവീൻ മാമൻ കാൾ എടുക്കുന്നതും നോക്കി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
മാമൻ കാൾ എടുത്തതും ഇങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ നവീൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“മാമാ.. ദീപ പീഡന കേസിലെ ദീപയുടെ മരണം ആത്മഹത്യാ അല്ലായിരുന്നു. ജോസഫ് സാറിന്റെ മകൻ ജെറി അവളെ കൊന്നതാണ്. അതിന്റെ തെളിവ് എനിക്കും കാവ്യയ്ക്കും കിട്ടി. അതറിഞ്ഞ ജെറി ഞങ്ങളെ കൊല്ലാനായി ഒരു ചുവന്ന ഇന്നോവ കാറിൽ ഞങ്ങളെ ഫോളോ ചെയ്യുകയാണ്. ഞങ്ങൾ ഇപ്പോൾ സ്റ്റേഡിയം റോഡിലേക്ക് പൊയ്ക്കൊണ്ടിരിക്കയാണ്. മാമൻ പെട്ടെന്ന് ക്ലബിലെ പിള്ളേരെയും കൂട്ടി അവിടേക്ക് വരണം.”
തങ്ങൾക്ക് എന്തെങ്കിലും പറ്റിയാലും ജെറിക്ക് എതിരെയുള്ള തെളിവിനായി ആയിരുന്നു നവീൻ അത്രയും പറഞ്ഞത്.
കാര്യങ്ങൾ കൂടുതലൊന്നും വ്യക്തമായില്ലെങ്കിലും രവി മാമൻ പെട്ടെന്ന് പറഞ്ഞു.
“നിങ്ങൾ എവിടെയും നിർത്തുകയും വഴി മാറുകയും ചെയ്യരുത്. ഞങ്ങൾ ഒരു കളി കഴിഞ്ഞ് സ്റ്റേഡിയത്തിൽ തന്നെയാണുള്ളത്. നിങ്ങൾ പേടിക്കണ്ട.. ഞാനും പിള്ളേരും സ്റ്റേഡിയം റോഡിൽ നിങ്ങളുടെ ഓപ്പോസിറ്റ് വരുന്നുണ്ടാകും.”
അത് കേട്ടപ്പോഴാണ് നവീന് ആശ്വാസം ആയത്.
“ഡി.. നീ എങ്ങും സ്ലോ ചെയ്യണ്ട.. മാമൻ നമ്മുടെ ഓപ്പോസിറ്റ് വരുന്നുണ്ട്.”
ഈ സമയം പിന്നിലേക്ക് നോക്കി ഇരിക്കുകയായിരുന്ന മീര ഉറക്കെ വിളിച്ച് പറഞ്ഞു.
“നവീൻ… അവർ നമുക്കൊപ്പം എത്താറായി.”
“മീര നീ പേടിക്കണ്ട.. അവർ സ്റ്റേഡിയത്തിലുണ്ടെന്നാണ് പറഞ്ഞത്. എങ്കിൽ ഉറപ്പായും അവർ 5 മിനിറ്റിനുള്ളിൽ നമ്മുടെ അടുത്തെത്തും.”
നല്ല ഇരുട്ടായിരുന്നതിനാൽ കാവ്യയ്ക്ക് റോഡ് ഒന്നും പൂർണമായും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും എന്നും പോകുന്ന വഴിയായാതിന്റെ ആത്മ വിശ്വാസത്തിൽ കാല് ആക്‌സിലേറ്ററിൽ അമർത്തി വച്ചിരിക്കുകയായിരുന്നു.
ഒരു മൂന്നു മിനിറ്റോളം അവരുടെ കാറും ഇന്നോവയും തമ്മിൽ അധിക അകാല വ്യത്യാസം ഇല്ലാതെ മുന്നോട്ടു പോയി. അപ്പോഴേക്കും അവർ മാന്ധ്രാ ജംഗ്ഷൻ എത്തിയിരുന്നു.