കാവ്യ തന്റെ ഫോണും എടുത്ത് റൂമിനു പുറത്തേക്ക് നടന്നു. മീരയും അവളുടെ പിന്നാലെ പോയി.
ആകാശ് നവീനോട് ചോദിച്ചു.
“ഫോൺ എടുത്തു കഴിഞ്ഞാലും പിന്നെ എന്ത് ചെയ്യാനാണ് പരിപാടി.”
“പോലീസിൽ ഏൽപ്പിക്കാൻ എനിക്കൊരു വിശ്വാസം പോരാ.”
ആലോചിച്ച് കൊണ്ട് ആകാശ് പറഞ്ഞു.
“എനിക്കും.. അവന്റെ അച്ഛൻ ജോസഫിന് പോലീസിലോക്കെ നല്ല പിടിപാടാണ്.”
“പിന്നെന്ത് ചെയ്യും?”
“ഞാൻ നോക്കിയിട്ട് ഒരു വഴിയേ ഉള്ളു.”
നവീൻ ആകാംഷയോടെ ആകാശിന്റെ മുഖത്തേക്ക് നോക്കി.
“ന്യൂസ് ചാനലിൽ ഏൽപ്പിക്കണം. നവഭാരത് ന്യൂസ് ചാനലിലെ ഒരു റിപ്പോർട്ടർ എന്റെ കൂട്ടുകാരനാണ്, മാത്രമല്ല ആ ചാനൽ ജോസെഫിന്റെ പാർട്ടിക്ക് എതിരുമാണ്.”
“ഓക്കേ.. എങ്കിൽ പിന്നെ നമുക്ക് അത് തന്നെ ചെയ്യാം.”
അപ്പോഴേക്കും കാവ്യ റൂമിലേക്ക് കയറി വന്നു.
“കാർ തിരക്കി നമ്മൾ ദൂരെ എവിടേക്കും പോകണ്ട. കാർ ഇവിടത്തെ പോലീസ് സ്റ്റേഷനിൽ തന്നെ കിടപ്പുണ്ട്. അവർ ഇവിടെ നിന്നും മീരയെയും കൊണ്ട് പോയ ശേഷം കാറിന്റെ കാര്യം പിന്നെ തിരക്കിയില്ലെന്ന്.”
ആകാശ് നിരാശ നിറഞ്ഞ മുഖത്തോടെ പറഞ്ഞു.
“പോലീസ് കാരുടെ സമ്മതത്തോടെ കാർ പരിശോധിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.”
ഒരു ചിരിയോടെ കാവ്യ പറഞ്ഞു.
“അപ്പോൾ പിന്നെ ഒരു വഴിയേ ഉള്ളു. രാത്രിയുള്ള മതിൽ ചാട്ടം”
കാവ്യയുടെ ചുണ്ടിൽ വിരിഞ്ഞ അതേ ചിരി നവീന്റെ മുഖത്തും ഉണ്ടായിരുന്നു അപ്പോൾ.
. . . .
സമയം രാത്രി പത്ത് മണി കഴിഞ്ഞിരുന്നു.
നവീൻ കാർ പോലീസ് സ്റ്റേഷന് മുന്നിലുള്ള തട്ടുകടയുടെ അരികിലായി നിർത്തിയിട്ടു.
സ്റ്റേറ്റിനിലേക്ക് നോക്കി കൊണ്ട് ആകാശ് പറഞ്ഞു.
“പോലീസ് സ്റ്റേഷന് പിറകിലാണ് പിടിച്ചെടുത്ത വണ്ടികൾ ഇട്ടിരിക്കുന്നത്. അവടെ ഈ സമയത്ത് ആരും ഉണ്ടാകാൻ വഴി ഇല്ല.