പത്രത്തിലെ വിവേകിന്റെയും ദീപയുടെയും ഫോട്ടോ കുറച്ച് നേരം നോക്കിയിരുന്ന ശേഷം പതറിയ സ്വരത്തിൽ മീര പറഞ്ഞു.
“ഇതൊരു കൊലപാതകം ആയിരുന്നു. ഇവരെ കൊന്നവർ തന്നെയാണ് എന്നെയും കൊല്ലാൻ നോക്കിയത്.”
“എന്ത്.. ഇവരെ കൊന്നതാണോ? ആര്?”
അത് കേട്ട് കാവ്യയുടെയും ആകാശിന്റെയും മുഖത്ത് ആകാംഷ നിറഞ്ഞു.
ആകാശ് ചോദിച്ചു.
“എന്താടാ.. എന്താ അവൾ പറയുന്നത്?”
“നിങ്ങൾ മിണ്ടാതിരിക്ക്.. ഞാൻ ചോദിച്ച് മനസ്സിലാക്കട്ടെ.”
. . . .
ആരുമായും അധികം അടുക്കാത്ത ഒതുങ്ങിക്കൂടി സ്വഭാവം ആയിരുന്നു ദിവ്യയുടേത്. MBBS പഠിക്കുന്ന ടൈമിൽ ആണ് അവൾക്ക് ബെസ്ററ് ഫ്രണ്ട് എന്ന് പറയാവുന്ന ഒരാളെ കിട്ടുന്നത്. അത് വിവേക് ആയിരുന്നു.
പഠനമൊക്കെ കഴിഞ്ഞു വളരെ അപൂര്വമായിട്ടായിരുന്നു അവരുടെ കണ്ട് മുട്ടലുകൾ. മൂന്നു മാസങ്ങൾക്ക് മുൻപും അത് പോലൊരു ഒത്തു ചേരലിനായിരുന്നു ദിവ്യ വിവേകിന്റെ അടുത്തേക്ക് വന്നത്.
പകൽ മുഴുവൻ കറങ്ങി നടന്ന ശേഷം രാത്രി വിവേകിന്റെ നിർദ്ദേശമായിരുന്നു സെക്കന്റ് ഷോ സിനിമയ്ക്ക് പോകാമെന്നത്. തീയറ്ററിൽ പോയിട്ട് ഒരുപാട് നാളായതിനാൽ ദിവ്യയും വിവേകിന്റെ നിർദ്ദേശം സ്വീകരിച്ചു. രാത്രി ഒരുപാട് വൈകി എടുത്ത തീരുമാനം ആയതിനാൽ ദിവ്യയുടെ കാറിൽ നല്ല വേഗതയിൽ ആണ് അവർ തീയറ്ററിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ അവരുടെ പ്രതീക്ഷ നശിപ്പിച്ച് അടച്ചിട്ട റെയിൽവേ ഗേറ്റ് അവർക്ക് വഴി മുടക്കി ആയി നിന്നു.
തീയറ്ററിൽ എത്താൻ ലേറ്റ് ആകുമല്ലോ എന്ന് ആലോചിച്ചിരുന്നു ദിവ്യയെ നോക്കി വിവേക് പറഞ്ഞു.
“നീ കാർ സൈഡിലേക്ക് ഒതുക്കി ഇട്ടേ.. ഒരു വഴിയുണ്ട്.”
“എന്ത് വഴി?”
“റെയിൽവേ പാളത്തിൽ കൂടി അഞ്ചു മിനിറ്റ് നടന്നാൽ മതി നമ്മൾ തീയറ്ററിനു മുന്നിൽ എത്തും. അല്ലാതെ ഗേറ്റ് തുറന്നു പോകാൻ നിൽക്കുവാണേൽ ലേറ്റ് ആകും.”
വേറെ വഴി ഒന്നും ഇല്ലാത്തതിനാൽ ദിവ്യ കാർ സൈഡിലേക്ക് ഒതുക്കി ഇട്ടു.
പാളത്തിൽ കൂടി നടക്കുമ്പോൾ വിവേക് പറഞ്ഞു.
“ഡി.. മൊബൈലിലെ ഫ്ലാഷ് കത്തിച്ചു പിടിച്ചേ.. എന്റെ മൊബൈൽ കാറിൽ വച്ച് മറന്ന് ഞാൻ.”
“നിനക്കല്ലെങ്കിലും പണ്ടേ മറവി കൂടുതലാണ്.”
ദിവ്യ കത്തിച്ച ഫ്ലാഷിന്റെ വെളിച്ചത്തിൽ നടക്കുന്നതിനിടയിൽ ആണ് അവൾക്ക് ഒരു ഫോൺ കാൾ വന്നത്. ദിവ്യ ഫ്ലാഷ് ഓഫ് ചെയ്ത് ഫോണിൽ സംസാരിച്ച് തുടങ്ങി.