“അവളിവിടെ ഉണ്ടോ?”
അവിടുണ്ടായിരുന്ന മാവിൻ ചുവട്ടിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു.
“ഉണ്ട്.”
കാവ്യ ആശ്വാസത്തോടുകൂടി ഒരു ദീർഘ നിശ്വാസം വിട്ടു.
വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്ന മീര അവരുടെ ശാബതം കേട്ട് അവിടേക്ക് തിരിഞ്ഞ് നോക്കി. അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.
നവീൻ അവളുടെ അടുത്തേക്ക് നടന്നു.
അവൻ അടുത്തെത്തിയപ്പോൾ മീര പറഞ്ഞു.
“എനിക്കറിയാമായിരുന്നു നീ എന്നെ തിരക്കി ഇവിടെ വരുമെന്ന്.”
നവീന് അവളെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ അതിനു കഴിയില്ലല്ലോ എന്നത് അവന്റെ മനസിനെ വിഷമിപ്പിച്ചു.
അത് മനസിലാക്കിയിട്ടെന്നവണ്ണം മീര അവന്റെ കൈയിൽ പിടിച്ചിരിക്കുന്നപോലെ നിന്നു.
“നിനക്കെന്താ പറ്റിയയത്?”
“അറിയില്ല.. ഫുഡ് കോർട്ടിൽ ഇരുന്നപ്പോൾ വെളിയിലൂടെ നടന്നു പോയ ഒരാളെ കണ്ടു മനസ്സിൽ ഭയം നിറഞ്ഞു. പിന്നെ കണ്ണടച്ച് തുടക്കുമ്പോൾ ഒരു മുറിക്കുള്ളിൽ ആയിരുന്നു. ചുറ്റും മെഡിക്കൽ എക്വിപ്മെന്റ്സ്, അടുത്ത് ആരും ഉണ്ടായിരുന്നില്ല. പെട്ടെന്ന് എന്റെ ബോധം മറഞ്ഞു. പിന്നെ ഉണരുമ്പോൾ താഴെ റോഡരികിൽ ആയിരുന്നു.”
നവീന്റെ അടുത്തേക്ക് വന്ന കാവ്യ അവന്റെ തോളിൽ കൈ ഇട്ടു താങ്ങി നിന്നുകൊണ്ട് പറഞ്ഞു.
“എന്ത് ഓട്ടം ആണെടാ ഓടിയത്. മനുഷ്യന് ഇവിടെ ശ്വാസം എടുക്കാൻ വയ്യ.”
അപ്പോഴേക്കും ആകാശും അവിടേക്ക് എത്തി.
അവനെ നോക്കികൊണ്ട് കാവ്യ പറഞ്ഞു.
“അവളിവിടെ ഉണ്ട്.”
ആശ്വാസത്തോടെ ആകാശ് ചോദിച്ചു.
“അവൾക്കെന്താടാ പറ്റിയത്. എന്താ അവൾ പറയുന്നത്.”
നവീൻ മീര പറഞ്ഞതൊക്കെ അവരോടു പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ ആകാശ് പറഞ്ഞു.
“അപ്പോൾ നമുക്ക് മുന്നോട്ടുള്ള അന്വേഷണത്തിന് ഒരു വഴി തെളിഞ്ഞിരിക്കുന്നു.”
കാവ്യ ആകാംഷയോടെ ചോദിച്ചു.
“എന്ത് വഴി?”
“മീര ഓർമ്മ നഷ്ട്ടപ്പെട്ട് ആദ്യമായി ഉണരുമ്പോഴും ഇവിടെ ആയിരുന്നു. പിന്നെ ഇപ്പോൾ ഉണരുമ്പോഴും ഇവിടെ ആയിരുന്നു.”