അവൾ തല തിരിച്ചവനെ നോക്കി. അവൻ പാതി തിരിഞ്ഞ് ബട്ടർ ഡിഷിൽ നിന്നും വെണ്ണയെടുക്കുന്നു. ഉയരമുള്ള മെലിഞ്ഞ ചെറുക്കൻ. എന്നാലവന്റെ കൈത്തണ്ടകളിലെ ഉരുണ്ടു മറിയുന്ന പേശികൾ… ആ നെറ്റിയിലേക്ക് വീണുകിടക്കുന്ന ചുരുണ്ട മുടി… പാതി മയക്കവും പാതി സ്വപ്നവും നിറഞ്ഞ അവന്റെ വശീകരിക്കുന്ന കണ്ണുകൾ… അവനെന്തിനാണ് ഇത്രയേറെ നീണ്ട കൺപീലികൾ! കുറ്റിരോമങ്ങൾ പൊതിഞ്ഞ നീലച്ച കവിളുകൾ.. അവളറിയാതെ ഒന്നു നെടുവീർപ്പിട്ടു.
എബി അവളെ നോക്കി, പുരികങ്ങൾ ഉയർത്തി. സ്റ്റെല്ല മന്ദഹസിച്ചുകൊണ്ടു തിരിഞ്ഞു.
ഭക്ഷണം കഴിക്കുമ്പോൾ രണ്ടുപേരും നിശ്ശബ്ദരായിരുന്നു. എബി വെട്ടിവിഴുങ്ങുന്നതുകൊണ്ട്… സ്റ്റെല്ല അവനെ നീരീക്ഷിച്ച്… ഏതോ ചിന്തകളിൽ മുഴുകിപ്പോയതു കൊണ്ട്.
എന്റെ സ്റ്റെല്ല! രണ്ടു ദിവസമായി ഇത്രേം നല്ല ആഹാരം കഴിച്ചിട്ട്! വയറു നിറഞ്ഞ എബി ചാരിയിരുന്നേമ്പക്കം വിട്ടു. അവൾ ചിരിച്ചു.
ഇറങ്ങുമ്പോൾ പെട്ടെന്നവനോർമ്മ വന്നു… അമ്മച്ചി! ഓ സ്റ്റെല്ലാ! ഇവിടടുത്ത് പള്ളിയുണ്ടോ?
ഗോവയിൽ ധാരാളം ചർച്ചുകളുണ്ട്. ഇവിടന്നൊരു കിലോമീറ്റർ പോലുമില്ല, ലോക്കൽ കാത്തലിക് ചർച്ചിലേക്ക്. ഫാദർ റോസാരിയയോട് എന്റെ പേരു പറഞ്ഞാൽ മതി. പക്ഷേ നിന്നെക്കണ്ടിട്ട് പള്ളീലൊക്കെ പോണയാളാണെന്ന് തോന്നിയില്ല അവൾ പറഞ്ഞു. വാതിലിന്റെ വശങ്ങളിൽ കൈകൾ വെച്ച് സ്റ്റെല്ല പറഞ്ഞു. അവളുടെ വെളുത്തുമിനുത്ത കക്ഷങ്ങൾ അവന്റെ കണ്ണുകൾക്കു മുന്നിൽ തിളങ്ങി. രാവിലത്തെ വിയർപ്പും, തലേന്നു പുരട്ടിയ സുഗന്ധവും അവിടെനിന്നുമുയർന്ന് അവന്റെ നേർക്കു പടർന്നു…ഓഹ്! ഗന്ധങ്ങൾ അവനെയെന്നും വശീകരിച്ചിരുന്നു.
താങ്ക്സ് സ്റ്റെല്ലാ. എങ്ങിനെയോ പറഞ്ഞൊപ്പിച്ച് അവൻ തിരിഞ്ഞു.
പുതുതായി വെള്ളവലിച്ച പള്ളിയുടെ മുന്നിൽ എബി നിന്നു. ഭംഗിയുള്ള വലിയ കവാടം. അങ്ങു മോളിൽ ഒരു കുരിശുയർന്നു നിൽക്കുന്നു. നിറമുള്ള ചില്ലുഗ്ലാസുകൾ പതിച്ച വീതി കുറഞ്ഞ ജനാലകൾ. സമയം പതിനൊന്നുമണി. അടുത്തുള്ള പള്ളിവക സ്കൂളിലെ പിള്ളേർ പള്ളിയോടനുബന്ധിച്ച ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നു. എബിയുടെ കാലുകൾ തരിച്ചു…
വലിയ, തടിയിൽ പണിത വാതിൽ കരകര ശബ്ദത്തോടെ തുറന്നു. നീളമേറിയ വെളുത്ത താടിയുള്ള പള്ളീലച്ചൻ അവനെ നോക്കി പുഞ്ചിരിച്ചു.
കം മൈ സൺ… ഞാൻ നിന്നെ പ്രതീക്ഷിച്ചു…. പാതിരി തിരിഞ്ഞു.
എബി ഒന്നമ്പരന്നു. പിന്നങ്ങേരടൊപ്പം അകത്തേക്ക് നടന്നു. അച്ചൻ എന്നെ വേറാരോ ആയാണ് കരുതുന്നത്! അവനുള്ളിൽ മന്ദഹസിച്ചു.