ഞാൻ വെയിറ്ററെ വിളിച്ചു ബില് അടച്ചു. ഞങ്ങൾ പുറത്തിറങ്ങി. വെയിൽ അല്പം ചൂടായിരുന്നു. മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. “ടീച്ചർ റിട്ടേൺ ടിക്കറ്റ് എടുത്തിട്ടുണ്ടോ?” ഞാൻ ചോദിച്ചു.
“അയ്യോ, ഇല്ലല്ലോ, അതു മറന്നു.”
“സാരമില്ല. ഇപ്പോൾ വലിയ തിരക്കുണ്ടാവില്ല. രാവിലെയും വൈകീട്ടുമാണ് പ്രശ്നം.”
ഞങ്ങൾ ടിക്കറ്റ് കൗണ്ടറിലെത്തി. ഞാൻ ടീച്ചർക്കുവേണ്ട ടിക്കറ്റ് എടുത്തു നൽകി. ടീച്ചർ പണം നൽകാൻ ശ്രമിച്ചെങ്കിലും ഞാൻ തന്നെ കൊടുത്തു. “ആവശ്യത്തിന് കാശുണ്ട്. അച്ഛൻ തരാറുണ്ട്.” ഞാൻ പറഞ്ഞു. പ്ലാറ്റ്ഫോമിലേക്ക് ടീച്ചറെ യാത്രയാകുമ്പോൾ ടീച്ചറെ വീണ്ടും ഒന്നോർമിപ്പിക്കാൻ ഞാൻ മറന്നില്ല.
“വരണം. ഞാൻ കാത്തിരിക്കും.”
“നീ എന്താ ഇത്ര ഫോർമൽ? ഭയങ്കര മസിൽ പിടിച്ചുകൊണ്ട്.? അന്ന് വരുമ്പോഴും ഇങ്ങനെ സീരിയസ് ആയിരിക്കരുത് കേട്ടോ.” ടീച്ചർ ചിരിച്ചുകൊണ്ട് ചോദിച്ചു. ഇപ്പോഴാണ് ഞാൻ ശരിക്കും ഒന്ന് ചിരിച്ചത്. ഞാനോർത്തു. രണ്ടുപേരും കുലുങ്ങിചിരിച്ചു.
“ഞാനെന്തായാലും വരും. വിളിക്കാം. ബീ ഹാപ്പി. പോട്ടെ?” ഇതും പറഞ്ഞു ടീച്ചർ പ്ലാറ്റഫോമിലേക്കു നടന്നു. ഞാൻ കൈവീശി യാത്ര പറഞ്ഞു.
മനസു തുള്ളിച്ചാടിയാണ് ഞാൻ അവിടെ നിന്ന് വീട്ടിലേക്കു ബസ്സിൽ കയറിയത്. മനസ്സും ശരീരവും ഒരു പ്രത്യേക എനർജി വന്നു നിറഞ്ഞപോലെ.
വീട്ടിലെത്തി ഞാൻ വീടാകെ ക്ലീൻ ചെയ്തു. പുസ്തകങ്ങളും വസ്ത്രങ്ങളും അടുക്കളയുമെല്ലാം അടുക്കിപ്പെറുക്കി വച്ചു.. ബാത്റൂമുകൾ രണ്ടും ക്ലീൻ ചെയ്തു. തറയെല്ലാം തുടച്ചു വൃത്തിയാക്കി. അലമാരകളും ജനലുകളും സോഫയുമെല്ലാം പൊടി തട്ടി തുടച്ചു വൃത്തിയാക്കി. എസിയുടെ ഫിൽറ്ററുകളും ഫാനുമെല്ലാം പൊടിതട്ടി വൃത്തിയാക്കി. ജീവിതത്തിൽ ആദ്യമായാണ് ഇത്ര ജോലി ഒരൊറ്റ ദിവസംകൊണ്ട് ചെയ്തുതീർക്കുന്നത്. ഇതെല്ലം കഴിഞ്ഞിട്ട് പുറത്തുപോയി കുറച്ചു സ്‌നാക്‌സും ജ്യുസും പഴങ്ങളുമേല്ലാം വാങ്ങിവെക്കാൻ പ്ലാൻ ചെയ്തതാ. ക്‌ളീനിംഗ് കഴിഞ്ഞപ്പോൾ തന്നെ പന്ത്രണ്ടു മണിയായി. കുളിച്ചു. നല്ല ക്ഷീണമുള്ളതുകൊണ്ട് ഉറങ്ങിയതറിഞ്ഞില്ല.