ഹര്‍ത്താല്‍ ദിവസം ഉച്ചയായിട്ടും റെമിടോണി എത്തിയിട്ടില്ല. കാത്തിരുന്ന് മുഷിഞ്ഞ മത്തിമേരിയുടെ ഉള്ളില്‍ ഭീതിനിഴലിച്ചു. റെമിക്കൊച്ചിന് എന്ത് പറ്റി. ഫോണില്‍ വിളിച്ചിട്ട് ഫോണ്‍ സ്വിച്ച്ഡ് ഓഫ്. സിറ്റ് ഔട്ടില്‍ നിന്ന് ഗേറ്റിന് അടുത്ത് വന്നു നിന്നു അവര്‍. എതിര്‍വീട്ടിലാണ് രശ്മി താമസിക്കുന്നത്. വലിയ പാചകക്കാരിയാണ് രശ്മി .
മത്തിമേരിക്ക് രശ്മിനായരെ കണ്ണെടുത്താന്‍ കണ്ടൂടാ… ആണുങ്ങളെ വടകാണിക്കാന്‍ സാരി നേരെ ചൊവ്വേ ഉടക്കാതാ അവര്‍ നടക്കുന്നതെന്ന് മത്തിമേരി റെമിടോണിയോട് പലതവണ പറഞ്ഞിട്ടുണ്ട്.
‘എന്താ മേരിക്കൊച്ചമ്മേ… അവിടെ നില്‍ക്കുന്നത് റെമി എവിടാണിപ്പോല്‍…’ രശ്മി സിറ്റ്ഔട്ടില്‍ നിന്ന് ചോദിച്ചു. അവരുടെ വീടുകള്‍ക്ക് മുന്നിലൂടെയാണ് കോളനിയിലെ പ്രധാനറോഡ് കടന്നുപോകുന്നത്. മത്തിമേരി റെമിയെ കാണാത്ത വെപ്രാളത്തില്‍ കേറ്റ് തുറന്ന് റോഡിലിറങ്ങി രശ്മിനായരുടെ വീടിന്റെ ഗേറ്റ് തുറന്നു. കണ്ണിന് കാഴ്ച കുറവായതിനാല്‍ സിറ്റ് ഔട്ടില്‍ ഇരിക്കുന്ന ആളിനെ പിടികിട്ടിയില്ല. സിറ്റ് ഔട്ടില്‍ ചുവന്ന നൈറ്റിയിട്ട് രശ്മി നില്‍പ്പുണ്ട്.
‘ആരാ…കൊച്ചോ ആ ഇരിക്കുന്നെ…കണ്ണ് പിടിക്കുന്നില്ല..’
‘ഇത്… മേജര്‍ മഹാദേവന്‍… .എന്റെയൊരു ഓള്‍ഡ് ഫ്രണ്ടാ… പട്ടാളമാ പട്ടാളം….. അല്ല എന്താ മേരിക്കൊച്ചമ്മയുടെ മുഖത്തൊരുവാട്ടം…’ രശ്മി ചോദിച്ചു.
‘എന്ത് പറയാനാ… കൊച്ചേ… റെമി ഇന്നലെ രാത്രി എട്ട് മണിക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലിരുന്ന് എന്നെ ഫോണില്‍ വിളിച്ചതാ…. പക്ഷെ ഈ നേരമായിട്ടും ഒരു വിവരോം ഇല്ല…’ മത്തിമേരി വെപ്രാളത്തോടെ പറഞ്ഞു.
നിമിഷങ്ങള്‍ക്കകം ആ വാര്‍ത്ത മിനിസ്‌ക്രീന്‍ കോളനിയില്‍ പടര്‍ന്നു. റെമി ടോണിയെ കാണ്‍മാനില്ല.
(തുടരും)