ഉപ്പ കാറിൻ്റെ ഡോറ് തുറന്ന് അകത്തേക്ക് കയറി. മകളുടെ മടിയിൽ നോക്കിയപ്പോൾ കുഞ്ഞിനെ കണ്ടില്ല.
“അനു എവടെ”?
“ഇങ്ങള് പോയിട്ട് കൊറേ നേരായില്ലേ. ഓനൊറങ്ങിയപ്പോ ഞാനോനെ പിന്നിലെ സീറ്റിൽ കിടത്തി”
ഉപ്പ തിരിഞ്ഞു നോക്കി. കോണ്ടസ്സയുടെ വിശാലമായ പിൻസീറ്റിൽ സുഖമായി ഉറങ്ങുന്ന പേരക്കുട്ടിയെ സംതൃപ്തിയോടെ അൽപ്പ സമയം നോക്കിയിരുന്നു.
“പിന്നെപ്പോ എന്തായാലും മാനാഞ്ചെറേറ്റം വന്നു. ന്നാ ചന്ദ്രനോടൊന്ന് പറയാന്ന് വെച്ചു. ഞാനവടെ ചെന്നപ്പോണ്ട് ഓൻ പൊകേത്തെ എലി മണ്ടും പോലെ നടക്കണു. പോണ്ടിച്ചേരീലെ ഫാക്ടറീല് എന്തോ പറ്റി സൂപ്പർവൈസറും മാനേജറും ഹോസ്പിറ്റലിലാന്ന്. ജർമ്മനീന്ന് കൊണ്ട് വന്ന മെഷീനും കേടായിക്ക്ണ്. ചന്ദ്രനാണേല് വൈന്നാരം കക്കിനാഡക്കും പോണം. അപ്പോ ഞാനവടെ പോയി നോക്കണ്ടി വരും”
ഷഹാനയുടെ മുഖം വാടി. അവൾ എന്ന് ഉപ്പയുടെ കൂടെ കുറച്ച് സമയം ചിലവഴിക്കണമെന്ന് ആഗ്രഹിച്ചാലും എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായി വരും. ഉപ്പ മകളുടെ ഭാവ മാറ്റം ശ്രദ്ധിച്ചു.
“പൂവീ…ഇയ്യെന്തിനാ വെഷമിക്കണെ? മൻസൂറ് മംഗലാപുരത്താ. ഓനവടന്ന് നാളേ എത്തൂ. ഓനും കൂടെ വന്നിട്ട് നാളേ ഞാൻ പോവൂ. ഇന്ന് മുഴുവനും ഉപ്പ അൻ്റെ കൂടെ തന്നെണ്ടാവും”
അവൾ ഉപ്പയുടെ നെഞ്ചിലൂടെ ചുറ്റിപ്പിടിച്ച് തോളിലേക്ക് തല ചായ്ച്ചു.
“ഇങ്ങളെടുത്ത് ഇങ്ങനെ ഇരിക്കാൻ എന്ത് രസാന്നറിയോ ഉപ്പാ”
ഷഹാന ഉപ്പയെ വരിഞ്ഞു മുറുക്കി.
“ ഉപ്പ എപ്പഴൂൻ്റടുത്തന്നെ വേണം. എവടേം പോവാതെ ദിവസം മുഴുവനും ഇങ്ങളെ ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കണം”