ഞാന്‍ നേരത്തേ വിളിച്ചു പറഞ്ഞിരുന്നു മാനേജറെ, എല്ലാം ഒരുക്കി വക്കാന്‍. അല്ലെങ്കില്‍ അയാളുറ്റെ പ്രബേഷന്‍ പിര്യയ്ഡ് തീരുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞു വിട്ടേനേ. അവള്‍ റൂമില്‍ പോയി വസ്ത്രം മാറി വന്നു അടുക്കളയിലേക്ക് കയറി. കയറുന്നതിനു മുന്‍പ് അവള്‍ എന്നോട് സമ്മതം ചോദിക്കാനും മറന്നില്ല. ഞാന്‍ ഒരു ജാക്ക് ഡാനിയേലും പിടിപ്പിച്ച് ബാല്‍കണിയില്‍ ഇരുന്നു മഴയെ നോക്കി സ്വപ്നം നെയ്തുകൊണ്ടിരുന്നു. അടുക്കളയില്‍ നിന്ന് സാമ്പാറിന്റെ ഹൃദ്യമായ ഗന്ധം ഒഴുകിയെത്തി. അവള്‍ പാചകം അറിയാമെന്നു പറഞ്ഞപ്പോള്‍ ഇത്രയും കരുതിയിരുന്നില്ല.
എനിക്ക് ഡോക്റ്റര്‍ കാര്‍ത്തികേയന്റെ ഫോണ്‍ വന്നു. അപ്പോഴാണ് എനിക്ക് അക്കാര്യം ഓര്‍മ്മ വന്നത്. മദ്യപാനവും പുകവലിയും വിലക്കിയിട്ടുണ്ട്. അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. കുടുംബ സുഹൃത്താണ് കാര്‍ത്തികേയന്‍ ഡോക്റ്റര്‍. എന്റെ ഓന്‍കോളജിസ്റ്റിന്റെ സഹപാഠിയാണ്. അദ്ദേഹമാണ് എന്നെ ചികിത്സക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. പാവം എന്നേക്കാള്‍ കൂടുതല്‍ വിഷമിച്ചത് അദ്ദേഹമായിരുന്നിരിക്കണം. അല്ലെങ്കില്‍ എന്റെ കൂടെ അത്ര ദൂരം വരികയും ആശുപത്രിയില്‍ കൂടെയിരിക്കുകയും ഒക്കെ ചെയ്യുമോ. എനിക്ക് ഏറ്റവും നല്ല ചികിത്സ കിട്ടുന്നുണ്ട് എന്നുറപ്പു വരുത്താന്‍ അദ്ദേഹം ഇടക്കിടെ ആശുപത്രി മാനേജ്മന്റുമായും സംസാരിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ ഇല്ലാത്തതിന്റെ വിഷമം അന്നാളില്‍ ഞാന്‍ അറിഞ്ഞതേ ഇല്ല.
ഞാന്‍ ഫോണ്‍ എടുത്തില്ല. എടുത്താല്‍ എനിക്ക് നല്ല ശകാരം കേള്‍ക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. ഞാന്‍ പയ്യെ രണ്ടാമത്തെ വിസ്‌കി കൂടെ ഒഴിച്ചു. ഐസ് കട്ടകള്‍ കൊണ്ട് ഗ്ലാസ്സ് നിറച്ചു. അടുക്കളയില്‍ നിന്ന് വന്നു കൊണ്ടിരുന്ന ആ പ്രത്യേക സുഗന്ധത്തെ ആസ്വദിച്ചു കൊണ്ടിരുന്നു.
ഒരു മൂളിപ്പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടക്ക് രാഖി എന്റെ അടുത്തു വന്നു കുറച്ചു നേരം നിന്നു. ഞാന്‍ അവളുടെ കൈ പിടിച്ച് കൂടെ ഇരിക്കാന്‍ പറഞ്ഞെങ്കിലും അവള്‍ ഇരിക്കാന്‍ കൂട്ടക്കിയില്ല. അടുക്കളയില്‍ ദോശ ചുടാന്‍ വച്ചിരിക്കുകയാണത്രെ. പാട്ടുകേള്‍ക്കാന്‍ സംഗതികള്‍ ഒന്നുമില്ലേ എന്ന് ചോദിക്കാനായിരുന്നു അവള്‍ വന്നത്. എന്റെ മൂളിപ്പാട്ട് അത്ര അസഹനീയമായിരുന്നോ. ഞാന്‍ ഇടനാഴിയില്‍ വച്ചിരുന്ന വലിയ മൂസിക് സിസ്റ്റം ചുണ്ടിക്കാണിച്ച്ഉ കൊടുത്തു. അത് ഉപയോഗിച്ചിട്ട് ഒരുപാടുനാളായിരുന്നു.
വര്‍ക്ക് ചെയ്യുമോ ആവോ, ഞാന്‍ ഒരു നിസംഗതയോടെ പറഞ്ഞു.
ങും നോക്കട്ടെ. പഴയ ആറു സിഡി ചേഞ്ചര്‍ മൂസിക് സിസ്റ്റമാണ്. ഓണാക്കിയിട്ടെ കാലം കുറേ ആയിട്ടുണ്ട്.
അവള്‍ ആദ്യം പോയത് അടുക്കളയിലേക്കാണ് പിന്നീട് ഇടനാഴിയിലെത്തി പാട്ട് ശരിയാക്കിയെന്നു തോന്നുന്നു. തീരെ കുറഞ്ഞ ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കാമായിരുന്നു. അവള്‍ മിടുക്കിയാണ് അഞ്ച് മിനിറ്റിനുള്ളില്‍ പുതിയ ഫോണിന്റെ നിയന്ത്രണങ്ങള്‍ പഠിച്ച ആളല്ലേ പാട്ടുപെട്ടിയൊക്കെ നിസാരമായിരിക്കണം. അല്പസമയത്തിനുള്ളില്‍ ജഗ്ജിത് സിങ്ങിന്റെ ഗസലുകള്‍ കേട്ടു തുടങ്ങി. അത്രയും നേരം അവള്‍ പാട്ടുകള്‍ തിരയുകയായിരുന്നു. ഗസലിന്റെ നൊമ്പരപ്പെടുത്തുന്ന സംഗീതം എനിക്ക് പണ്ട് വളരെ ഇഷ്ടമായിരുന്നു. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ പ്രത്യേകിച്ച് പ്രണയവും സ്വന്തം മകനെയും വരെ നഷ്ടപ്പെട്ട ജഗ്ജിത് സിങ്ങിന്റെ വരികള്‍ക്ക് നമ്മുടെ മനസ്സില്‍ മായാത്ത പോറലേല്പിക്കാനാവുമെന്ന് തീര്‍ച്ചയാണ്. ഞാന്‍ ഒറ്റക്കായ നാളുകളില്‍ എന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ അവയായിരുന്നു. പക്ഷെ ഇന്നു ഞാന്‍ ഒറ്റക്കല്ലല്ലോ. എനിക്കു സ്‌നേഹിക്കാന്‍ എന്നെ പുണരാന്‍ ഒരാളെ