ഡാവിഞ്ചിയുടെ മഹാരഹസ്യം 4
Da Vinciyude Maharahasyam Part 4 | Author : Smitha | Previous Parts
ഡി. സി. പി. ജെയുടെ വാഹനമോടിച്ചയാൾ പറഞ്ഞതെത്ര ശരിയാണ്. ലാങ്‌ഡൻ ഓർത്തു. കലികയറിയ ഒരു കാളയെപ്പോലെയാണ് ക്യാപ്റ്റൻ ബേസു ഫാഷിന്റെ ചലനങ്ങൾ. അയാളുടെ വീതികൂടിയ തോളുകൾ എപ്പോഴും മുമ്പോട്ടും പിമ്പോട്ടും അനങ്ങുകയും കീഴ്ത്താടി നെഞ്ചിലേക്ക് കുനിഞ്ഞ് കുത്തിചേർന്നിരിക്കുകയും ചെയ്യുന്നു.
പ്രസിദ്ധമായ മാർബിൾ സ്റ്റെയർ കേസിലൂടെ സ്ഫടിക പിരമിഡിന്റെ താഴെയുള്ള ലോബിയിലേക്ക് ലാങ്‌ഡൻ അയാളെ പിന്തുടർന്നു. താഴേക്ക് നടക്കുന്നതിനിടെ, യൂണിഫോമിലുള്ള, കൈയ്യിൽ മെഷീൻ തോക്കുകൾ പിടിച്ച, രണ്ട് ജുഡീഷ്യൽ പോലീസ് ഗാർഡുകളെ അവർ കടന്നുപോയി.
അത് നൽകുന്ന സന്ദേശം വ്യക്തമാണ്:
ക്യാപ്റ്റൻ ഫാഷിന്റെ അനുമതിയോടെയല്ലാതെ ആർക്കും അകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാൻ കഴിയില്ല.
തന്റെ അസ്വാസ്ഥ്യം വീണ്ടും സാവധാനം വളരുന്നത് ലാങ്‌ഡൻ മനസ്സിലാക്കി. ഫാഷിന്റെ സാന്നിധ്യം ഒരു സുരക്ഷിത ബോധത്തിന് പകരം മറ്റെന്തോ ആണ് നൽകുന്നത്. ശ്മാശാനതുല്യമായ ഒരസഹ്യ ശാന്തതയിലാണ് ലൂവ്ര് ഇപ്പോൾ, രാത്രിയുടെ ഈ സമയം. സ്റ്റെയർകേസിന്റെ ഓരോ പടിയും ഇല്ലൂമിനേറ്റ് ചെയ്തിരിക്കുന്നത് ഒരു പ്രേതസാന്നിദ്ധ്യത്തിന്റെ ഗന്ധം നൽകുന്നു. എത്ര സൂക്ഷിച്ചും സാവധാനം നടന്നിട്ടും തന്റെ കാലടികൾ മുകളിലെ സ്ഫടിക മേൽക്കൂരയിൽ തട്ടി പ്രതിധ്വനിക്കുന്നു. സുതാര്യമായ മേൽക്കൂരയിലേക്ക് നോക്കിയപ്പോൾ, വൈദ്യുത പ്രകാശത്തിൽ കലർന്ന് മൂടൽമഞ്ഞ് പതിയെ നീങ്ങുന്നത് ലാങ്‌ഡൻ കണ്ടു.
“ഇഷ്ടപ്പെട്ടോ?”
ലാങ്‌ഡൻ മുകളിലേക്ക് നോക്കുന്നത് കണ്ട് ഫാഷ് ചോദിച്ചു.
ഇപ്പോൾ ഒരു ഗെയിം കളിക്കാനുള്ള മൂഡിലല്ല താൻ. അതുകൊണ്ട് ലാങ്‌ഡൻ പറഞ്ഞു.