അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Posted by

താനും ഇന്ദറും നല്ല ചേര്‍ച്ചയാണെന്നും മറ്റാരും തന്നെ ഇന്ദറിനെ പോലെ മനസ്സിലാക്കിയിട്ടില്ല എന്നുമുള്ള അവളുടെ വാദഗതികള്‍ ഒന്നും വിലപോയില്ല. ജാതി, വംശം, ജാതകം എന്നിവയില്‍ തട്ടി അവളുടെ അപേക്ഷയെ അച്ഛന്‍ തള്ളികളഞ്ഞു. വളരെ സങ്കടത്തോടെ അഞ്ജലി ഇന്ദറിനോട്‌ തന്‍റെ അവസ്ഥ പറഞ്ഞു.

“ഇന്ദര്‍ എന്‍റെ വീട്ടുകാര്‍ എന്നോട് നീയും അവരും തമ്മില്‍ ഏതെങ്കിലും ഒരാളെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു. എനിക്ക് നിങ്ങള്‍ രണ്ടു പേരും വേണം എന്നാണ് ആഗ്രഹം. പക്ഷേ… അച്ഛന്‍ എനിക്കും ഏട്ടനും വേണ്ടി വളരെ കഷ്ടപാടുകള്‍ സഹിച്ച ആളാണ്‌. അച്ഛനെ എനിക്ക് വിഷമിപ്പിക്കാന്‍ പറ്റുന്നില്ല.”

“സാരമില്ല അഞ്ജലി. എനിക്ക് മനസ്സിലാവും. ആള്‍ ദി ബെസ്റ്റ്.”

കരള്‍ പിളരുന്ന വേദനയോടെയാണെങ്കിലും രണ്ടു പേരും പിരിയാന്‍ തീരുമാനിച്ചു.

അഞ്ജലിക്ക് വളരെയധികം കല്യാണാലോചനകള്‍ വന്നിരുന്നു. അഞ്ജലി എല്ലാ തീരുമാനവും അച്ഛന് വിട്ടു കൊടുത്തു. അച്ഛന്‍ ഒരു ബാബയുടെ അനുഗാമിയാണ്. ബാബയുടെ വാക്കുകള്‍ ആയിരുന്നു അദേഹത്തിന് വേദവാക്യം. ആ ലഭിച്ച ആലോചനകളില്‍ നിന്നും ഏറ്റവും നല്ല ആലോചന ബാബ എടുത്തു കൊടുത്തു. അഞ്ജലിക്കാകട്ടെ ആ ആലോചന തീരെ ഇഷ്ടപ്പെട്ടില്ല.

അഞ്ജലി: “അച്ഛാ ഈ ആലോചന എനിക്ക് വേണ്ട. ചെക്കന്‍ തീരെ പഠിച്ചിട്ടില്ല. ഞാന്‍ പിജി കഴിഞ്ഞത്തല്ലേ. ഇത് വെറും പത്താം ക്ലാസ്. അച്ഛന്‍ വേറെ ആരെയെങ്കിലും പറഞ്ഞു കൊള്ളൂ ഞാന്‍ കല്യാണം കഴിക്കാം. പക്ഷേ ഇത് വേണ്ട അച്ഛാ.”

“ബാബ നല്ല ആലോചനയാണ് എന്ന്‍ പറഞ്ഞതാണ്. അപ്പോള്‍ ഇത് നല്ല ആലോചന തന്നെ ആകും. നീ നിന്‍റെ മറ്റവനെ ആലോചിച്ചു നില്‍ക്കുകയാണ്. നീ അവനെ കല്യാണം കഴിച്ചാല്‍ അത് ബന്ധം പിരിയലില്‍ എത്തും എന്ന്‍ ബാബ പറഞ്ഞിരുന്നു. പിന്നെ ഇവന് മുംബൈയില്‍ നാലഞ്ചു വീടുകള്‍, കടമുറികള്‍ എല്ലാം കൂടി നല്ല വരുമാനം ഉണ്ട്. നിന്നെ അവന്‍ പൊന്നു പോലെ നോക്കികൊള്ളും.”

ഏതായാലും അച്ഛന്‍ തീരുമാനിച്ച പയ്യനെ ഒന്ന്‍ കാണാം എന്നവള്‍ വിചാരിച്ചു. അയാളെ കണ്ടപ്പോളാണ് താനും അയാളും തമ്മിലൊരിക്കലും ചേരില്ല എന്ന്‍ അഞ്ജലിക്ക് മനസ്സിലായത്. വിദ്യാഭ്യാസം കുറവാണ് എന്നത് പോട്ടെ പക്ഷേ സ്ത്രീകള്‍ക്ക് യാതൊരുവിധ ബഹുമാനവും നല്‍കാത്ത പെരുമാറ്റം അവള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. അച്ഛനോട് പറഞ്ഞപ്പോള്‍ ബാബയുടെ വാക്കുകള്‍ വേദവാക്യം ആയി കരുതിയിരുന്ന ആള്‍ അവളുടെ വാക്കുകളെ തള്ളികളഞ്ഞു.

പിറ്റേ ദിവസം അവള്‍ ആരോടും പറയാതെതന്നെ വീട് വിട്ടിറങ്ങി. ഈ കല്യാണം തനിക്ക് ഒരു തരത്തിലും പറ്റിയതല്ല എന്നവള്‍ തിരിച്ചറിഞ്ഞിരുന്നു. ബാംഗ്ലൂരില്‍ തിരിച്ചെത്തിയ അവള്‍ ഇന്ദറിന്റെ മാറിലമര്‍ന്നു. ബാംഗ്ലൂരില്‍ എത്തിയതിനു ശേഷം അവള്‍ ഇന്ദറുമായുള്ള തന്‍റെ വിവാഹം രെജിസ്റ്റര്‍ ചെയ്തു. അന്യസമുദായക്കാരനുമായി ഒളിച്ചോടിയ മകളുമായി എല്ലാ ബന്ധവും അവിടെ അവസാനിപ്പിച്ചു.

കാലം മുന്നോട്ട് തന്നെ പോയി. അഞ്ജലി ഇന്ദറിന്റെ കൂടെ ബാംഗ്ലൂരില്‍ ജീവിക്കുന്നു. അവര്‍ക്ക് ഒരു മോളുമായി. അഞ്ജലിയുടെ കുടുംബത്തിനു ഇപ്പോഴും അവളോട്‌ ക്ഷമിക്കാന്‍ കഴിഞ്ഞിട്ടില്ല. അച്ഛനും അമ്മയും കൂടെ ഇല്ലാത്ത ദുഃഖം കഴിയുന്നത്ര ഇന്ദറിന്റെ മാതാപിതാക്കളും ഇന്ദറും കൂടി മാറ്റാന്‍ ശ്രമിച്ചിരുന്നു. അഞ്ജലിക്കറിയാം ഒരിക്കല്‍ അവളുടെ അച്ഛനും അമ്മക്കും ഏട്ടനും തന്‍റെ ഇന്ദറിനെ അംഗീകരിക്കേണ്ടി വരും. പക്ഷേ ഇത്ര ക്രൂരമായ ഒരു വിധിക്ക് ശേഷമായിരിക്കും അത് എന്നവള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല.

ആനന്ദിന്‍റെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു ഒരു വലിയ വീട്. അവന്‍റെ ജീവിതം മുഴുവന്‍ ആ ചെറിയ ഒറ്റമുറി ഹാള്‍ അടുക്കള വീട്ടിലായിരുന്നു. അന്നേ അവന്‍ ഉറപ്പിച്ചതാണ് ഒരു വലിയ വീട് മേടിക്കുമെന്ന്. ആനന്ദിന്റെ കരിയര്‍ റോക്കറ്റ് വിട്ടപ്പോലെ കുതിച്ചു കയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *