എന്റെ നിരാശ മറച്ചു കൊണ്ട് ഞാൻ ചേട്ടനോട് ചോദിച്ചു, “ഇരുപത്തിനാല് മണിക്കൂറും ഇത് തന്നെയാണോ ചേട്ടന് ജോലി.”
“എന്റെ വിക്രം, ജീവിതം എന്ന് പറഞ്ഞാൽ ഒരു ബാധ്യതയും ഇല്ലാതെ വേണം ജീവിക്കാൻ. അത് അടിച്ചു പൊളിച്ച് തന്നെ ജീവിക്കണം. നല്ല പ്രായത്തില്‍ എല്ലാം അനുഭവിച്ച് ജീവിക്കണം, മനസ്സിൽ തോന്നിയത് എല്ലാം ചെയ്ത് ജീവിക്കണം. മനസ്സിലുള്ള ചെറിയ ആഗ്രഹം പോലും ബാക്കി വെക്കാതെ എല്ലാം നിറവേറ്റി ജീവിക്കണം — ഇപ്പോൾ ഞാൻ അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്.” അയാൾ ആവേശത്തോടെ പ്രസംഗിച്ചു. “നീയും അങ്ങനെയൊക്കെ ശ്രമിച്ചു നോക്ക്, എന്നാലേ മനസ്സിലാകൂ.”
പക്ഷേ ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല.
“എടാ നിനക്കൊരു പെഗ് ഒഴിക്കട്ടേ?” ചേട്ടൻ ചോദിച്ചു.
“വേണ്ട ചേട്ടാ.” ഞാൻ നിരസിച്ചു.
അതോടെ അയാൾ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ എന്റെ ചിന്ത മൊത്തം ചേച്ചിയെ പറ്റിയായിരുന്നു.
എന്റെ ശബ്ദം കേട്ടിട്ടും എന്തുകൊണ്ട് ചേച്ചി പുറത്തേക്ക് വന്നില്ല? ഇവിടെ വന്ന് എന്തുകൊണ്ട് എന്നോട് ഒരു വാക്കെങ്കിലും സംസാരിച്ചില്ല?
എന്നോട് ചേച്ചിക്ക് അത്ര വെറുപ്പാണോ?
കുറെ നേരം കൂടി ഞാൻ ഇരുന്നു നോക്കി. പക്ഷെ ചേച്ചി വന്നില്ല. ഇനി വരാനും പോണില്ല എന്ന് മനസ്സിലായതും എനിക്ക് വീര്‍പ്പുമുട്ടി.
“പിന്നേ ചേട്ടാ, ചേച്ചിയേ കാണുന്നില്ലല്ലോ? ചേച്ചിക്ക് എന്താ സുഖമില്ലേ? അവസാനം എങ്ങനെയോ ഞാൻ ചോദിച്ചു.
ഉടനെ ചേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു, “ഞങ്ങൾക്കിടയിൽ ചെറിയൊരു വഴക്കുണ്ടായി, വിക്രം. അതുകൊണ്ട് അവൾ റൂമും പൂട്ടി ഇരിക്കുവ.”
“നിങ്ങൾ രണ്ടുപേരും എപ്പോഴും എന്തിനാ വഴക്ക് കൂടുന്നത്? എന്താണ് നിങ്ങളുടെ പ്രശ്നം?” ഞാൻ ചോദിച്ചു.
“ഞങ്ങളുടെ പ്രശ്നം ഓര്‍ത്ത് നി വിഷമിക്കേണ്ട, അതൊക്കെ മാറിക്കോളും. പിന്നെ പ്രശ്നം എന്താണെന്ന് നിന്നോട് പറയാനും കഴിയില്ല.” പരുഷമായി തന്നെ ചേട്ടൻ എന്നോട് പറഞ്ഞു.
ശരിയാ, അവരുടെ പ്രശ്നം എന്നെ അറിയിക്കേണ്ട കാര്യമൊന്നുമില്ല.
എനിക്ക് ദേഷ്യവും വിഷമവും ഒരുമിച്ചുണ്ടായി.